Wednesday, 17 October 2018

കറുപ്പ് സംരക്ഷിക്കാൻ കാവിത്തോലിട്ടുവരുന്നവരെ കാണുമ്പോൾ കാർക്കിച്ച് തുപ്പണം..



വിശ്വാസികൾ എന്ന കള്ള ലേബലിൽ അക്രമം നടത്തുന്ന ആർ.എസ്.എസും ബി.ജെ.പിയും കോൺഗ്രസും മറ്റ് ഹൈന്ദവ വർഗ്ഗീയ സംഘടനകളും കേരളത്തെ ദ്രുവീകരിക്കുവാൻ ശ്രമിക്കുന്നത് കാണുമ്പോൾ ഇത്രയും ചോദിക്കാതെ വയ്യ:

ആരാണ് നിങ്ങൾക്ക് ഒരു പൗരൻ്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാൻ ലൈസൻസ് തന്നത്? ഭക്തരെ തടയാൻ ഗാന്ധിയെകൊന്ന യോഗ്യതയ്ക്കപ്പുറം നിങ്ങൾക്കെന്താണുള്ളത്?

കോടതിവിധിയെ മാനിക്കാതെ സംഘടിതമായി എതിർക്കുകയും വിധിനടപ്പിലാക്കാൻ തടസം നിൽക്കുകയുംവഴി പരസ്യമായി കോടതി അലക്ഷ്യം നടത്തുവാനും ഭരണഘടന ചൂട്ടെരിക്കണമെന്ന് ആക്രോശിവാനും എന്ത് അധികാരമാണ് നിങ്ങൾക്കുള്ളത്?

സംസ്ഥാനത്തിന് എതിരെയാണ് സമരം എന്നുകുരയ്ക്കുന്ന നിങ്ങൾക്ക് കോടതിവിധിയെക്കുറിച്ചും ഓർഡിനൻസ് ഇറക്കാനുള്ള സംസ്ഥാനത്തിൻ്റെയും  കേന്ദ്രത്തിൻ്റെയും പാർലമെൻ്റിൻ്റേയും അധികാരത്തെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല?

ഞാനടക്കമുള്ള വിശ്വാസികളുടെ പേരിൽ നിങ്ങൾ നടത്തുന്ന ദാർഷ്ട്യം മതിയാക്കുക. അല്ലെങ്കിൽ അത് വിശ്വാസികളെ അപമാനിക്കുന്നത് തുല്ല്യമാണ്. സ്വന്തം എെഡൻ്റിറ്റിയിൽ പ്രതികരിക്കുക.


  ബ്രഹ്മചാരിയായ ധർമശാസ്താവിനെ 10 നും 50 നും ഇടയിലുള്ള സ്ത്രീകൾ കാണുന്ന പക്ഷം അദ്ദേഹത്തിൻ്റെ ബ്രഹ്മചര്യം നഷ്ടമാകുമെന്ന് വിശ്വസിക്കുന്ന വിശ്വാസികളേ.., മത്സരിക്കാൻ മത്സരാർത്ഥികൾ ഇല്ലാത്ത ഇലക്ഷൻപോലെ സ്ത്രീകളെ അകറ്റി നിർത്തി ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ഗതികേടിലാണോ അയ്യപ്പൻ? അയ്യൻ ഏത് അപ്സരസ്സുവന്നാലും കുലുങ്ങാത്തവൻ ആണെന്നും ആ പ്രഭാവത്തിന് ഒരുകോട്ടവും തട്ടില്ലെന്നും നിങ്ങൾ എന്തെ വിശ്വസിക്കാത്തത്..?

കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശം വച്ച്  വഴിയാത്രക്കാരേയും ഉദ്യോഗസ്ഥരേയും മാധ്യമപ്രവർത്തകരേയും പോലീസിനെയും അക്രമിക്കുന്നതിലും കലാപത്തിന് ആഹ്വാനം ചെയ്ത ശ്രീധരൻപിള്ള, രാഹുൽ ഈശ്വർ തുടങ്ങിയ മുന്നണിയിലുണ്ടായ പലനേതാക്കളും പതിവുപോലെ കോൺഗ്രസുകാരും മുങ്ങിയതിലും നിങ്ങൾക്ക് അസ്വഭാവികത തോന്നുന്നില്ലെങ്കിൽ അത് നിങ്ങളുടെ ബൗദ്ധിക- മാനസിക വളർച്ച കുറഞ്ഞതിലാകാം.

എല്ലാത്തിനും മുന്നിൽനിന്നുകൊണ്ട് നിഷ്കളങ്കരായ വിശ്വാസികളെ ബലിയർപ്പിക്കുമ്പോൾ അതിൻ്റെ  ഉത്തരവാദിത്വമെങ്കിലും ഏറ്റെടുക്കാനുള്ള ചങ്കുറപ്പെങ്കിലും കാട്ടണം നിങ്ങൾ. അല്ലാതെ കടകംപള്ളി സുരേന്ദ്രനാണ് വിവിധ ബസുകളിൽ അക്രമികളെ കൊണ്ടുവന്നതെന്ന ബ്ലണ്ടർ അടിച്ച് വിടരുത്. പോലീസ് പാലിക്കുന്ന സംയമനം ദുർഭലതയായും കാണരുത്. നാളെെ ആഹ്വാനം ചെയ്ത ഹർത്താൽ പരാജയപ്പെടുത്തി യഥാർത്ഥ വിശ്വാസികളുടെ ശക്തി കാണിച്ച് കൊടുക്കുക.

എനിക്ക് ഒരവസരം കിട്ടുവാണെങ്കിൽ തീച്ചയായും ഞാൻ മലചവിട്ടും. പണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ ഇതേ ആഗ്രഹം ഞാൻ കൂട്ടുകാരോട് പറഞ്ഞിരുന്നു. എത്രയോ അന്യനാട്ടുകാർ വേഷംമാറി പോയത് അന്നൊക്കെ വാർത്തയായിരുന്നു. അതേവഴി തന്നെ വേണേൽ നോക്കാംന്നും അന്നത്തെ സാഹചര്യത്തിൽ പറഞ്ഞിരുന്നു.

ഞാൻ വിശ്വാസിയാണ്. നിങ്ങളുടെ,  നേരത്തെ പറഞ്ഞപോലത്തെത് അല്ല. എനിക്ക് മാലയിട്ട് പോണംന്ന് തോന്നിയാൽ പോകും പോകാത്തവരോടോ പോകുന്നവരോടോ എനിക്ക് ഒരു ശത്രുതയും തോന്നില്ല. കാരണം, ഞാൻ വിശ്വസിക്കുന്ന അയ്യൻ ഏത് പ്രളയം വന്നാലും വിധി വന്നാലും കുലുങ്ങില്ല എന്നറിയാം.

വിശാലമായതും നിരന്തരമായതുമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹിന്ദുമതം. അത് ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപെട്ടതാണ്.  വർഷങ്ങൾ കഴിയുമ്പോൾ പുതിയ വിധിയുമായി നിങ്ങൾ ഏവരും പൊരുത്തപ്പെടും. അല്ലെങ്കിൽ 'യഥാർത്ഥ' വിശ്വാസികളായ നിങ്ങൾക്ക് ഇതിന് പിന്നിലുള്ളവരെ അയ്യപ്പൻ ശിക്ഷിച്ചോളും എന്ന വിശ്വാസമെങ്കിലും വച്ച്പുലർത്തിക്കൂടെ..

ഇനി, ആർത്തവസമയത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുമെന്ന് ആരും ഭയപ്പെടണ്ട. ആർത്തവം അശുദ്ധിയോ അണ്ഡം വിസർജ്യമോ ആയിട്ടല്ല, ആ സമയത്തെ ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടാണ്. മിക്ക സ്ത്രീകളും വയറ്-നടുവ്  വേദനയോടൊപ്പം പാഡ്മാറ്റേണ്ട ബുദ്ധിമുട്ടുകൾകൂടി അനുഭവിക്കുന്നവരാണ്. ആയതിനാൽ അന്നേദിവസങ്ങളിൽ യാത്രകൾ ഒഴിവാക്കാനാണ് ഭൂരിഭാഗവും ശ്രമിക്കുക.

അതോടൊപ്പം ആചാരസംരക്ഷണത്തിൻ്റെ ഭാഗമായി തെരുവിൽ ഇറങ്ങിയ 'വിശ്വാസികളായ' സ്ത്രീകളോട് നിങ്ങൾക്ക് "വേറെ പണിയൊന്നുമില്ല പെണ്ണുങ്ങളേ.." എന്ന് ചോദിക്കാൻ തന്നെയാണ് തോന്നുന്നത്.

ആ ചോദ്യത്തിൽ സ്ത്രീകളൊക്കെ എന്നും വീട്ടിൽ ചോറും കറിയും വെച്ച്, കുട്ടികളെ നോക്കിമാത്രം കഴിഞ്ഞാൽപോരേ എന്ന വ്യഗ്യം ഇല്ലേയില്ല . ഞാൻ ഒരിക്കലും സ്ത്രീകൾ ഇത്തരം ജോലികൾ നിർബന്ധമായി ചെയ്തേപറ്റൂന്ന് ഒരിക്കലും പറയില്ല.

നിങ്ങൾ പ്രതികരിക്കണം, നിങ്ങളുടെ ശബ്ദം നാടിനെ പ്രകമ്പനം കൊള്ളിക്കണം. ആരേയും നേരിടാൻ തക്കവണ്ണം നിങ്ങൾ പ്രബുദ്ധരാകണം. സർവ്വ ഇന്ദ്രിയങ്ങളും നിങ്ങൾക്കെതിരെ വരുന്ന തെറ്റിധരിപ്പിക്കലിൻ്റെ, ഭീഷണിയുടെ, ആരോപണങ്ങളുടെ ഒളിയമ്പുകളെ നേരിടാൻ സജ്ജമാക്കണം.

നിങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന എത്ര വിഷയങ്ങളിൽ നിങ്ങൾ പ്രതികരിച്ചിട്ടുണ്ട്..? നിങ്ങളുട അനുവാദമില്ലാതെ നിങ്ങളെ ആരേലും സ്പർശിച്ചപ്പോൾ ഒഴിഞ്ഞുമാറുന്നതിന് പകരം ചോദ്യം ചെയ്തിരുന്നുവോ, സ്വന്തം വ്യക്തിത്വത്തിനേറ്റ അപമാനത്തിനായി നിയമസഹായം തേടിയിരുന്നുവോ, തുല്ല്യ ജോലിക്ക് വേണ്ടി സമരം ചെയ്തിരുന്നുവോ, സ്വന്തം അഭിപ്രായത്തിൽ കാര്യങ്ങൾ തീരുമാനിച്ചിരുന്നോ, ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ നിരാഹാരം കിടന്നിരുന്നോ, വിലക്കയറ്റത്തിന്- വീട്ടുസാധനങ്ങൾ,ഗ്യാസ്,പെട്രോൾ,മരുന്ന് എതിരെ പ്രതിഷേധം സ്വന്തംവീട്ടിലെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ, പീഡിപ്പിക്കപ്പെട്ട ഏതെങ്കിലും ഒരു പെൺകുട്ടിക്കായ് കണ്ണുനീർ പൊഴിച്ചിരുന്നോ...

ഇതിനൊക്കെ ഉണ്ടന്നും ഇല്ലെന്നും ഉത്തരങ്ങൾ വരാം. എന്നാൽ ഒരു നിമിഷം ചിന്തിക്കുക, ചരിത്രത്തിൽ ആഭാസകരമായി രേഖപ്പെടുത്തുന്ന ഒരു കാര്യത്തിനുവേണ്ടിയാണ് നിങ്ങളെ, വിശ്വാസികളെ, വിവിധ സംഘടനകൾ ഉപയോഗിക്കുന്നത് എന്ന്.



Thursday, 30 August 2018

എൻ്റെ പൂച്ചക്കുഞ്ഞുങ്ങളേ, നിങ്ങൾ എന്തിനാണ് എന്നെയിങ്ങനെ വേദനിപ്പിക്കുന്നത്..?


സത്യത്തിൽ ഞാൻ തന്നെയാണ് തെറ്റുകാരി, ക്രൂര. എത്ര പൂച്ചക്കുഞ്ഞുങ്ങളെയാണ് ഞാൻ കുരുതികൊടുത്തത്. നോക്കാൻ കഴിവില്ലേൽ പോറ്റാൻ നിക്കരുത്. മറ്റ് രണ്ട് കുട്ടുകളിലെ പ്രതീക്ഷ മരണത്തോടെ അവസാനിക്കുകയും അവയേക്കാൾ എല്ലാവരുമായി വളരെയധികം അടുക്കയും ചെയ്ത എൻ്റെ കുട്ടൂമ്മാ, നിന്നെ ഞാനെങ്ങനെ മറക്കും. നീ തിരിച്ചുവരില്ലെന്ന് എനിക്ക് എങ്ങനെ ഉൾക്കൊള്ളാനാകും..? എൻ്റെ കുട്ടൂമ്മാ, നിൻ്റെ മുഖം, നിൻ്റെ കുഞ്ഞിക്കാലുകൾ, നിൻ്റെ കരച്ചിൽ, നിൻ്റെ മിനുമിനുപ്പ് ഞാനെങ്ങനെ മറക്കും.. ൻെ്റ കുട്ടുമ്മാ, നിന്നെ ഓർത്ത് ഒരു സമാധാനവുമില്ലല്ലോ കുട്ടൂ.. എവിടെയാ നീ..? ഓരോ പ്രാവശ്യവും തോന്നും നീ വിളിക്കുന്നുണ്ടോ, മണിക്കിലുക്കം കേൾക്കുന്നുണ്ടോ എന്ന്. എനി നീ സോഫയിൽ കേറിയാലും കിടക്കയിൽ ഉറങ്ങിയാലും ചെരിപ്പൊക്കെ മാന്തിപ്പറിച്ചാലും ഞങ്ങളാരും ഒന്നും പറയൂല. നിൻ്റിഷ്ടം പോലെ അകത്തെന്നെ തൂറിയാലും കൊഴപ്പൂല, എത്രവേണേലും ഞാൻ കോരിച്ചാടിക്കോളാം..
എവിടെയാ കുട്ടൂ.. എന്തേലും തിന്നിനാ െൻ്റ പൊന്നുംകട്ട..? ഞങ്ങളെ ആരേം കാണാതെ പേടിച്ച് കരയണുണ്ടാ ൻെ്റ കുട്ടുമ്മാ.. നിൻ്റെ അനക്കമില്ലാത്ത കുഞ്ഞുശരീരത്തെ കുറിച്ച് ചിന്തിക്കാനേ വയ്യ കുട്ടൂ വേം വാ.. നീ വിളിക്കുന്നതും നിൻ്റെ മണിക്കിലുക്കവും  കാതോർത്ത് ഈ രാത്രിമുഴുവൻ ഞാനീ വാതിലിനരികിൽ ഉണ്ടാകും കുട്ടുമ്മാ.. എന്നെവിട്ട് പോകല്ല കുട്ടുമ്മാ..
നിൻ്റെ കുഞ്ഞുവീടും നീ തിന്നാതെ വച്ച നിൻ്റെ പ്ലേറ്റിലെ ആഹാരവും നിശബ്ദമാകുന്ന ഈ വീടും എന്നെ തളർത്തുന്നു കുട്ടൂ.. െൻ്റ കുട്ടു, നീയിപ്പോ എവിടെയാണ്.. സങ്കടപ്പെടല്ലേ കുട്ടൂ.. വേം വാ..

എന്നെ കണ്ടാൽ നിനക്കപ്പോ മേത്ത് കേറിയിരിക്കണ്ടേ.. പാക്കറ്റിൻ്റെ ഒച്ച കേൾക്കുമ്പോ ഓടിവന്ന് നിൻ്റെ പങ്ക് പറഞ്ഞുറപ്പിക്കണ്ടേ.. അമ്മേൻ്റെ വർത്താനത്തിന് സമാധാനം മൂളേണ്ടേ കുട്ടൂ.. വിളക്ക് കത്തിക്കുമ്പോ മുന്നിൽ ഇരിക്കേണ്ടേ.. ഏട്ടൻ വരുന്നവരെ കൊതുകിനെ കൊന്ന് തിന്നണ്ടേ.. എൻ്റെ കുട്ടുമ്മാ നീ തിരികെ വരാൻ ഞാനെന്താണ് ചെയ്യേണ്ടത്? നേർട്ച്ച നേർന്നിട്ടുണ്ട്. കുട്ടുമ്മയ്ക്കും നേർച്ച പറഞ്ഞിട്ടുണ്ട്, വന്നാൽ ഒരു മീൻ മുഴുവനും കുട്ടുമ്മയ്ക്ക് തരും. വേം വാ കുട്ടുമ്മാ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഏട്ടൻ്റെ ബേത്ത്ഡേക്കുണ്ടാക്കിയ പായസം കുട്ടുമ്മ മാത്രം കുടിച്ചില്ല. എൻ്റെ കുട്ടുമ്മേൻ്റെ പാത്രങ്ങളും വീടും മാറ്റും എല്ലാം കാണുമ്പോ എൻ്റെ നെഞ്ച് വേദനിക്കുന്നു. ഭാരം കേറ്റിവച്ചപ്പോൽ ഞാൻ തളരുന്നു. എൻ്റെ തല പൊട്ടുന്നു. നിന്നെ വിളിച്ച് വിളിച്ച് എൻ്റെ തൊണ്ടയിടറുന്നു, വേദന കുടുങ്ങുന്നു.
എൻ്റെ കുട്ടുമ്മാ, മൂന്ന് സാധ്യതകളാണ് ഞാൻ സംഭവിക്കാനിടയുള്ളതായി കാണുന്നതു. മൂന്നും എന്നെക്കൊണ്ട് സഹിക്കാൻ ആവാത്തത്രയും ത്രവേദനാജനകമാണ്. ഒന്ന് നീ ആരാലും കൊല്ലപ്പെട്ടിരിക്കാം. നായയോ കണ്ടൻപൂച്ചയോ മനുഷ്യനോ. മൃഗങ്ങൾ നിന്നെ കൊന്നുതിന്നുന്നത് എനിക്ക് ഓർക്കാൻ വയ്യ. എത്ര വേദനതിന്നുകാണുമെൻ്റെ കുട്ടൂ. എന്നെ എത്ര വിളിച്ച് കരഞ്ഞുകാണും.. മനുഷ്യരാരും കുട്ടൂനെ ഒന്നും ചെയ്യൂല. എൻ്റെ കുട്ടൂൻ്റെ കുഞ്ഞുമുഖം കാണുമ്പൊതന്നെ ഏത് ക്രൂരനും ഇഷ്ടം തോന്നും. രണ്ട് നീ ആത്മരക്ഷാർത്ഥമോ മറ്റെന്തലും കാരണത്താലോ വഴിതെറ്റി അലയുന്നുണ്ടാകാം. പാവം എൻ്റെ കുട്ടു മഴ കൊണ്ട് കരഞ്ഞ് നടക്കുന്നുണ്ടാകും, നമ്മളെ അന്വേഷിച്ച്. എന്തേലും കഴിച്ചിനാ എൻ്റെ കുട്ടുമ്മാ? കുട്ടൂന് തരാതെ ഞാൻ എന്തേലും കഴിച്ചിനാ  മുട്ടായിവരെ.. തിരിച്ച് വരുന്നപൂച്ചകളുടെ കഥകളാണ് എന്നും മനസ്സിൽ. മൂന്ന് നീ നിൻ്റിഷ്ട പ്രകാരം ഞങ്ങളെ ഉപേക്ഷിച്ച് പോയതാകാം. കാരണം ഉണ്ടല്ലോ, അച്ഛൻ്റെ കട്ടിലിന് താഴെ തൂറിവച്ചത്. അതിന് ഞങ്ങൾ ശകാരിച്ചത്. ദാരിദ്ര്യം പിടിച്ച, പച്ചക്കറിയെപ്പോഴും വയ്ക്കുന്ന വീട്ടിൽനിന്ന് രക്ഷപ്പെട്ടതാണോ കുട്ടൂ..
ൻെ്റ കുട്ടൂ നീ വരും, വാതിൽ തുറക്കാനായി നീ ഒച്ച വയ്ക്കും, ചാടി അതിന് മേൽ ഇരിക്കും- ഇതാണ് എൻ്റെ പ്രതീക്ഷ. നിന്നെ മടിയിൽ വച്ച് നിന്നോട് കളിച്ച് മതിയായില്ല എൻ്റെ കുട്ടുമ്മാ.. വേ വാ കുട്ടുമ്മാ, എൻ്റെ കുട്ടുമ്മാ...





Friday, 23 March 2018

പിരിമുറുക്കം



പത്തിരുപത് കൊല്ലംകൊണ്ടുരുക്കി
മനസ്സുരുക്കി മനസ്സുരുക്കി
ഞാനൊരു പുതിയ എന്നെയുണ്ടാക്കി
ഒഴുകുവാനായിരുന്നു ആഗ്രഹമെന്നാലും
ഒഴുക്കിനെതിരെ നീന്തി തളർന്നുപോയി
ആരാലും കുതിച്ചൊഴുകിയതുമില്ല
ആരിലും നിറഞ്ഞു നിന്നതുമില്ല
നെഞ്ചിലെ കനം താങ്ങാതെ
താങ്ങൊന്നുമില്ലാതെ ഉരുക്കിക്കുറുക്കിയ
പുതിയ ഞാനുണ്ടായി, ഉണ്ടാക്കി
കനമുണ്ട് ഖരമാണ് മാറ്റമില്ലാത്തതാണ്
നിർവികാരതയാണ് പ്രിയ സ്ഥായിഭാവം
അങ്ങനെ അവസാനം മുറുക്കിക്കുറുക്കി
കുറുക്കിക്കുറുകി ഞാനില്ലാതെയായി..

Wednesday, 14 March 2018

എനിക്കൊരു പാപവിമോചന പത്രിക തരൂ..



നീലേശ്വരത്തേക്ക് പോകാനായി ലോക്കലിൽ കയറി ഇരുന്നതാണ് ഞാൻ. ഇന്നലെ പെയ്തു തോർന്ന മഴയുടെ ഓർമകൾ പ്രകൃതിയെ വിരഹവേദനയിൽ ആഴ്ത്തുന്നകണക്കെ അന്തരീക്ഷം ശോകാമൃതം. 7 മണി കഴിഞ്ഞു. ട്രെയിൻ പോകാൻ ഇനിയും സമയമുണ്ട്. ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. അപ്പോഴാണ് അയഞ്ഞ, പഴയ സാരിയുടുത്ത കറുത്ത ഒരു തമിഴത്തിപെണ്ണുങ്ങള് വന്ന് എൻ്റെ അടുത്തിരുന്നത്. ഞാൻ മനസ്സിൽ 'ഇശ്ശ് ൻ്റെ അടുത്ത് തന്നെ വന്നിരിക്കണോ' എന്ന് സ്വാഭാവികമായും വിചാരിച്ചു. പിന്നാലെ വന്ന ഒരു ചേച്ചിയോട് അവർ മോളുടെ കാര്യം എന്തോ പറയുന്നുണ്ടായിരുന്നു. എനിക്ക് അഭിമുഖമായി ഇരിക്കാൻപോയ ആ ചേച്ചി എന്തോ ആലോചിച്ച് വേറെ ഇടം നോക്കിപ്പോയി.

കുറച്ച് കഴിഞ്ഞ് ആ 'അണ്ണാച്ചിപ്പെണ്ണുങ്ങള്' എന്നോട് അവരുടെ നോക്കിയ കീപാഡ് ഫോൺ കാണിച്ച് തമിഴിൽ ഒരു നമ്പറിൽ വിളിച്ചു തരുമോ, പൈസ തീർന്നുപോയിട്ടാ എന്നു ചോദിച്ചു. മോൾക്ക് സുഖമില്ലെന്നും കാര്യവിവരങ്ങൾ അന്വേഷിക്കാനുമാണെന്ന് പറഞ്ഞു. ഇത്ര നേരത്തെ റീച്ചാർജ് കട തുറക്കാത്തനാലാണ് ഫോണിൽ കാശില്ലാത്തതെന്നും കൈയ്യിൽ പൈസയുണ്ടെന്ന് പറഞ്ഞ് പേഴ്സിലെ പണം കാണിച്ചുതരികയും ചെയ്തു, അവർ.

സേലത്തൊക്കെയുള്ളത് 'ക്രിമിനൽ അണ്ണാച്ചി'മാരോക്കെ അല്ലേ? എന്നെ എന്തേലും ട്രാപ്പിൽ കുടുക്കാനായിരിക്കുമോ ഫോൺ ചോദിക്കുന്നത്? തുടങ്ങിയ നൂറു സംശയങ്ങൾ സെക്കൻ്റുകൾക്കുള്ളിൽ തലപോക്കി. അറിയാത്ത ഇവർക്ക് ഫോൺ കൊടുക്കണോ എന്നും രണ്ട് സിമ്മിൽ ഒന്നിൽ സീറോ ബാലൻസും ഒന്നിൽ 5 ൽ താഴെ ബാലൻസും മാത്രമേയുള്ളൂ എന്ന ചിന്തയും എന്നെ ആകുലയാക്കി. രാത്രി വൈകി വീട്ടിൽ എത്തുന്ന എനിക്ക് ഒരാശ്വാസമാണ് ഈ ബാലൻസ്. അതിനാൽ എൻ്റെ ഫോണിൽ ബാലൻസ് ഇല്ല എന്നൊരു കള്ളം ഞാൻ പറഞ്ഞു. ഒപ്പം ട്രെയിനിൽ സ്ഥിരം കാണുന്ന ഏതേലും ടീച്ചേഴ്സിനോട് അവർ സഹായം അഭ്യർത്ഥിക്കുമെന്നും ആശ്വസിച്ചു. പ്രതീക്ഷപോലെ കോളേജിൽ പഠിപ്പിക്കുന്ന ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ഒരു ടീച്ചർ ഞങ്ങൾക്കഭിമുഖമായിരുന്നു. അവരോടും ആ സ്ത്രീ പ്രതീക്ഷയോടെ കാര്യം അവതരിപ്പിച്ചു. ഇതുകേട്ട ടീച്ചർ എന്നെ നോക്കി ശല്ല്യമായല്ലോ എന്നരീതിയിൽ ചിരിച്ചു. പ്രതീക്ഷ കൈവിടാതെ ആ സ്ത്രീ വീണ്ടും തമിഴിൽ ചോദിക്കുകയാണ്: ഞാൻ പറഞ്ഞത് വേറെ ഭാഷയായോണ്ട് മനസിലായില്ലേ? ഒന്നു വിളിച്ച് തരുമോ എന്ന്. ടീച്ചർ കേൾക്കാത്തപോലെയിരുന്നിട്ട് പൊടുന്നനെ എണീറ്റുപോയി.

അവരുടെ ആ പ്രവൃത്തി എന്നെ നിരാശയേക്കാൾ വേദനയുണ്ടാക്കി. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. സഹായം അഭ്യർത്ഥിച്ചത് ഒരമ്മയാണ്, കറുത്തവളാണ്, മലയാളികൾ പുച്ഛത്തോടെ കാണുന്ന തമിഴത്തിയാണ്.. ഞാൻ പണ്ടെഴുതിയ  ഒരു കഥ ഓർമവന്നു, മനുഷത്വമില്ലായ്മയെക്കുറിച്ചുള്ള എൻ്റെ നീണ്ട പ്രതികരണങ്ങളെ ഓർമവന്നു. മനസാക്ഷിക്കുത്തേറ്റ് എൻ്റെ ഹൃദയം ചോരവാർത്തി. ഞാൻ
അവരുടെ ഫോൺവാങ്ങി ബാലൻസ് നോക്കി, ശരിയാണ് പൈസയില്ല. ലോൺ എടുത്തുകൊടുത്തു. ലോണിടപാടിനെപറ്റി ബോധവൽക്കരിച്ചു. നിരുപദ്രവമായ കപടസഹായം ചെയ്തതിൽ ഞാൻ പുളകംകൊണ്ടു.

അപ്പോൾതന്നെയവർ മോളെ വിളിച്ചു. മകളുടെ മകൻ ആ അമ്മയെ തിരികെ വിളിച്ചു. ഏറെ നേരം വളരെ വികാരനിർഭരമായ സ്നേഹാന്വേഷണങ്ങൾ. മകളോട് നല്ലോണം ഭക്ഷണവും മരുന്നും കഴിക്കാൻ പറയുന്ന അമ്മ. ഞാൻ കഴിക്കുന്നതിനെപറ്റി നിങ്ങൾ കവലപ്പെടണ്ട എന്നു പറയുന്ന അവർക്കുമുന്നിൽ ഞാൻ കുറ്റബോധം താങ്ങാനാവാതെ ഇരുന്നു. നിറഞ്ഞ കണ്ണുകളോടെ ഫോൺകട്ട് ചെയ്ത്, അവറെനിക്ക് ആയുരോഗ്യവും ദീർഘായുസ്സും നേർന്നു. അർഹിക്കാത്ത ആ അനുഗ്രഹം എൻ്റെ ശരീരത്തെ പൊള്ളിച്ചു. അലരുടെ കാൽപിടിച്ച് കുറ്റമേറ്റ് പറഞ്ഞ് ക്ഷമാപണം നടത്താൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.

അവർ എൻ്റെ കവിൾ തലോടി ഒരുപിടി കപ്പലണ്ടി എനിക്കായി നീട്ടി. അവരുടെ ഉദ്ദേശശുദ്ധിയെ സംശയിച്ച എനിക്ക് ലോകംമുഴുൻ അവരുടെ മുമ്പിൽ ചെറുതായത്പോലെ തോന്നി. മനസിൻ്റെ വിങ്ങൽ കണ്ണുകൾ ഏറ്റെടുത്തു. അവർ എത്രവരെ  എൻ്റെകൂടെ ഇരിക്കുന്നുവോ അത്രയും നേരം ഞാൻ കുറ്റബോധത്താൽ ഉരുകുമെന്നെനിക്ക് തോന്നി. പാപ്പിനിശ്ശേരിയിറങ്ങുമെന്നവർ പറഞ്ഞത് എൻ്റെ ഉൾക്കടലിനെ ശാന്തമാക്കി.

ശംഭുവെന്ന് വിളിക്കപ്പെടുന്ന സംപൂർണ്ണയെന്ന സ്ത്രീക്കുമുമ്പിൽ ഞാൻ അരൂപിയായി. 24ാം വയസിൽ വിധവയായ സ്ത്രീ, രണ്ട് പെൺമക്കളെ ഒറ്റയ്ക്ക് പോറ്റിവളർത്തിയവൾ, വേറൊരു നാട്ടിൽ എല്ലുമുറിയെ പണിയെടുക്കുന്നവൾ... 25 വർഷമായി ഞാൻ വളർത്തിയെടുത്ത അഹങ്കാരം പൊലിഞ്ഞ് സ്വയം പുച്ഛം തോന്നിയ നിമിഷം...

ട്രെയിൻ വിട്ട് മിനുറ്റുകൾക്കകം ഉറങ്ങുന്ന എനിക്ക് ആ ഒന്നരമണിക്കൂറിൻ്റെ ഉറക്കവും ബസ്സിലെ ഒന്നേകാൽ മണിക്കൂറിൻ്റെ ഉറക്കവും  നഷ്ടമായി. എൻ്റെ മനസ് എന്നോട് വഴക്കിട്ട് പറന്ന്പോയി. എനിക്ക് ഗതികിട്ടാത്ത അവസ്ഥയായി. എൻ്റെ തുറന്ന കണ്ണുകളിൽ ശംഭുവമ്മയ്ക്ക് വളരെ ആസ്വാദ്യകരമായ സൗന്ദര്യം ഉടലെടുത്തു. വൈകിവന്ന തിരിച്ചറിവിൽ അവരുടെ മകൾക്ക് രോഗം എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുകയല്ലാതെ വേറെയൊന്നും ചെയ്യാൻ എനിക്കപ്പോൾ ആവതില്ലായ്രുന്നു.

Thursday, 1 March 2018

പരിഹാരമില്ലാത്ത ആ ശങ്കകൾ; മുലയൂട്ടലും മൂത്രശങ്കയും

പൊതുഇടങ്ങളിൽ മുലയൂട്ടുവരിലേക്കുള്ള തുറിച്ചു നോട്ടങ്ങളുടെ പ്രസക്തി 1% ആണെങ്കിൽ മൂത്രമൊഴിക്കാൻ മൂത്രപ്പുരകളില്ലാതെ വിഷമിക്കുന്ന സ്ത്രീകളുടെ പ്രസക്തി 90% ആണ്.

എല്ലാ ദിവസവും പ്രസവിക്കുന്നവരല്ല സ്ത്രീകൾ. പക്ഷേ ദിവസവും മൂത്രമൊഴിക്കാതിരിക്കാനാവില്ലല്ലോ. വെളിയിലിറങ്ങി  മുലയൂടുന്നവരെക്കാൾ നിരത്തിലിറങ്ങി നടക്കുന്ന സ്ത്രീകളാണ് കൂടുതൽ.

ഇന്ത്യയിലെ പൊതുസമൂഹം ഒരിക്കലും സ്ത്രീ സൗഹാർദ്രമല്ല. പൊതുഇടങ്ങളിൽ, തൊഴിലിടങ്ങളിൽ അവൾക്ക് വൃത്തിയുള്ള മൂത്രപ്പുരകൾ ഇല്ല. ഷീ ടോയ്ലറ്റുകളും പൊതുശൗച്യാലയങ്ങളും നോക്കുകുത്തികളാകുന്നു.

കുടുംബത്തിനൊപ്പമോ ഒറ്റയ്ക്കോ ആയാൽപോലും സ്ത്രീകൾക്ക് ഹോട്ടലുകളിലേയും തിയേറ്ററുകളിലേയും മൂത്രപ്പുരകൾ ഭീതിയുടെ ആ'ശങ്ക'കളിലേക്കാണ് വാതിൽ തുറക്കുന്നത്.

കാഞ്ഞങ്ങാട് ഞാൻ ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ ടോയ്ലറ്റില്ല. രാവിലെ 7 മണിക്ക് വീട്ടിൽനിന്നിറങ്ങിയാൽ വൈകുന്നേരം 6 മണിക്ക് ഡൂട്ടി ടൈം കഴിഞ്ഞ് 8.30 യ്ക്കാണ് വീട്ടിൽ എത്തുക. യാത്രാമാർഗം റെയിൽവെ ആയതിനാൽ സ്റ്റേഷനിലെ പേയ്ഡ് ടോയലറ്റ് ഉപയോഗിക്കും. വണ്ടിയിലെ ടോയ്ലറ്റുകൾ ഗതികെട്ട അവസ്ഥകളിൽമാത്രം ആശ്രയിക്കും. അല്ലെങ്കിൽ വീട്ടിൽ എത്തുംവരെ പിടിച്ചിരിക്കും, ഏകദേശം പന്ത്രണ്ട് മണിക്കൂറിലധികം.

ആയതിനാൽ വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കി. തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി. അങ്ങനെ അടുത്ത കെട്ടിടത്തിലെ ടോയിലറ്റ് കണ്ടെത്തുകയും അത് ഉപയോഗിക്കാനും തുടങ്ങി. ഒരാഴ്ച കഴിയും മുമ്പേ കെട്ടിട ഉടമയുടെ ഭീഷണിയും  മൂത്രപ്പുരയ്ക്ക് താഴും വന്നു. പിന്നീട് റോഡിന് അപ്പുറത്ത് നിൽക്കുന്ന കെട്ടിടത്തിലായി ശങ്ക തീർക്കൽ. അവിടുന്ന് നേരിടേണ്ട ചോദ്യങ്ങൾ ഭയന്ന് അതും ക്രമേണ ചുരുങ്ങി. അവസാനം ജോലി ഉപേക്ഷിക്കേണ്ടി വന്നു.

പുതിയ കെട്ടിങ്ങൾ (കച്ചവട സ്ഥാപനങ്ങൾക്കായുള്ളവ) നിർമിക്കുമ്പോൾ അവിടെ കുറഞ്ഞത് ഒരു മൂത്രപ്പുരയെങ്കിലും നിർമിക്കണമെന്ന ചട്ടം നിലനിൽക്കുന്നുവെന്നാണ് അറിവ്. എന്നാൽ അതൊക്കെ പാലിക്കപ്പെടുന്നുവോ എന്ന് ഉറപ്പുവരുത്തണം.

നിലവിൽ വഴിയരികിൽ കാര്യം സാധിക്കാൻ പറ്റാത്തവരാണ് സ്ത്രീകളെന്ന് മനസ്സിലാക്കി അവരോട് അനുതാപപൂർവ്വം സഹകരിക്കുക. ടോയ്ലറ്റിൽ രക്തക്കറ കണ്ട് അതിൻ്റെ ഉടമയെ കണ്ടെത്താൻ സ്ത്രീകൾതന്നെ സ്ത്രീകളുടെ അടിവസ്ത്രം പരിശോദിക്കുന്ന നാട്ടിൽ മറ്റൊന്നും പറയാനില്ല.

സ്കൂളുകളിലും കോളേജുകളിലും ഇത്തരത്തിലുള്ള മൂത്രപ്പുരകളാൽ ബുദ്ധിമുട്ടുന്ന നിരവധി പെൺകുട്ടികളെയും അവരുടെ പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രശ്നങ്ങളേയും അറിയാം. പരിമിതമായ ഇൻ്റർവെല്ലിനുള്ളിൽ ആവശ്യത്തിന് മൂത്രപ്പുരകൾ ഇല്ലാത്തതിനാൽ കാര്യം സാധിക്കാതെപോയവരും ദുർഗന്ധവും വൃത്തിയില്ലായ്മയും പിന്നോട്ടടിച്ചവരും, പാഡ് മാറ്റാൻ സൗകര്യം ലഭിക്കാതെ പോയവരുമെല്ലാം അക്കൂട്ടത്തിൽ ഉണ്ടാകാം. അവരൊക്കെ സഹിച്ച ആ'ശങ്ക'കളുടെ ബാക്കിപത്രമാണ് നാളത്തെ തലമുറയെന്നോർക്കുക.

എന്തിനും പ്രതികരിക്കുന്ന മലയാളസമൂഹം ഈ കാര്യത്തിൽ പാലിക്കുന്ന നിശബ്ദത ഓർക്കുമ്പോൾ ഇപ്പോഴും അദ്ഭുതം തോന്നുന്നു, കഷ്ടം തന്നെ..😕

Friday, 23 February 2018

#

കറുത്തവൻ കോമഡി പരിപാടികളിലെ കോമാളിയും സിനിമകളിലെ കഴിവ് കെട്ടവനും ആകുമ്പോൾ, നായകൻ്റെ പഞ്ച് ഡയലോഗിനൊപ്പം ദളിതൻ്റെ കുലപ്പേര് ചീത്തവിളിയായി ഉപയോഗിക്കുമ്പോൾ ആർപ്പുവിളിച്ച് കയ്യടിക്കുന്ന നമുക്ക് എന്ത് അവകാശം എൈക്യദാർഡ്യപ്പെടാൻ..
വിശപ്പെന്താണെന്ന് ഇതുവരെ അറിയാത്ത നമ്മൾ ഇന്നലെ മുതൽ വിലപിച്ച് ഘോരഘോരം പോസ്റ്റിടുന്നത് നിർത്തി മൃഷ്ടാന്നം ഭക്ഷിച്ച് ഉറക്കത്തിലേക്ക്തന്നെ കടക്കും, നാളെയൊരു പുതിയ ഹാഷ് ടാഗ് വരും വരെ.. അടുത്ത ദിവസം  വീണ്ടും വെളുപ്പിച്ച, ചിരിക്കുന്ന മുഖചിത്രത്തിലേക്ക്  തിരിച്ച് പോകും..https://m.facebook.com/story.php?story_fbid=931941580297755&id=100004457640203

Tuesday, 13 February 2018

നിരോധനം

കശാപുശാലകളുടെ നിലനിൽപ്
ബീഫ് നിരോധനം
സ്ത്രീധന നിരോധനം
ബീഫ് സ്വാതന്ത്ര്യം
വിവാഹ സ്വതന്ത്ര്യം
നീയും ഞാനും നിർബന്ധമായി 
കഴിച്ചിരിക്കണം, വിവാഹം.

നിലച്ചു


ഉപ്പുവെള്ളം വീണെൻ്റ
ഫോൺ കേടായി
കടലിലെ വെള്ളമല്ല,
എൻ്റെ കണ്ണിലെ
തീഷ്ണ താപം
നിറഞ്ഞ കണ്ണുനീർ...

ഞാനൊരു ഭ്രാന്തി അല്ലായിരുന്നെങ്കിൽ..


നിൻ്റെ ഹൃദയത്തെ വേദനിപ്പിക്കാൻ
എനിക്കാവതില്ല കാരണം ഞാൻ
അതിനെ വളരെയേറെ സ്നേഹിക്കുന്നു
അതിനാൽ,
എൻ്റെ ഹൃദയത്തിൽ കഠാര കയറ്റിയിറക്കൂ
കാരണം അതിൽ ഞാനേറെ സ്നേഹിക്കുന്ന
നീയാണ്, എന്നെ നിഷ്കരുണം ഉപേക്ഷിച്ച നീ..

തുറന്ന കത്ത്



എൻ്റെ ചോരകുടിച്ച്
എന്നോട്തന്നെ ചോരത്തളപ്പ്
കാണിക്കാൻ നിനക്ക്
നാണമില്ലേ പീക്കിരി
കൊതുക് പെങ്ങളേ..
ഈ കൊച്ചുശരീരത്തിന്
വേണ്ട ചോരയുടെ
അളവ് പറഞ്ഞുതരുവോ
ഞാനത്രേം ചോര
കുപ്പിയിലാക്കി തരാം
ദയവായി ഈ കൂട്ട
ആക്രമണം നിർത്തൂ..
അല്ലെങ്കിൽ ഞാനൊരു
കൊലയാളിയായിപ്പോകും
ഉറുന്പിൻ്റെ കടി സഹിക്കാം
എന്നാൽ നിൻ്റെ കുത്ത്
സഹിക്കാൻ ഞാൻ
വൈക്കം സുൽത്താനല്ല
നിന്നെ ആട്ടിയോടിക്കാൻ
പോലും ത്രാണിയില്ലാത്ത
ഒരു പാവം അവശരോഗി..

മത്സ്യം

🐟🐠🐟
ഇന്നലെവരെ പേരറിയാത്തേതോ
ജലാശയത്തിൽ മദിച്ചു നടന്നവൾ
ഇന്നെൻ്റെ കൈക്കുള്ളിൽ കത്രിക
വായ്ത്തലപ്പിൽ അനുസരണയോടെ.
മഴവിൽ നിറങ്ങൾ തെളിയുന്ന ധൂളികൾ
ചുണങ്ങുന്ന എൻ്റെ പിടിയിൽ നിന്ന്
തെന്നിയോടി ചട്ടിയിലേക്കുതന്നെ
ഓരോരുത്തരും മലർന്നടിച്ചു വീണു
മൃദുലമായി തുഴഞ്ഞിരുന്ന ചിറകുകൾ
ആദ്യം അരിഞ്ഞു കളഞ്ഞു പിന്നെ
നിൻ്റെ ചലനഗതി നിയന്ത്രിച്ചിരുന്ന
വാലും അവസാനം ആ തലയും കത്രിച്ചു
തലയറുക്കുന്പോൾ നിങ്ങളുടെ വായ
തുറന്ന് വന്നത് എന്ത് പറയാനാണ്?
അവസാനം 28 തലകളും ചരിഞ്ഞു
വീണ്, 28 കണ്ണുകളും തുറിച്ചുനോക്കി
നോട്ടത്തിൻ്റെ അർത്ഥം മനസ്സിലാക്കി
ഞാൻ, മാസംളമായ മീൻ ഉടലൊഴിച്ച്
ബാക്കിയൊക്കെ കുപ്പയിലെറിഞ്ഞു
മീനിനെ എരിവും പുളിയും ചേർത്ത്
രുചിയോടെ വിളന്പി വച്ചു. എന്നാൽ
എത്ര വാസനസോപ്പിട്ടിട്ടും മത്സ്യത്തിൻ്റെ
(ദുർ)ഗന്ധം എൻ്റെ കൈയ്യിൽനിന്നും
അടുക്കളയിൽ നിന്നും പോയില്ല.

Pink movie review

പെൺ ഉടലുകളുടെ അവലൈബിലിറ്റിയുടെ നാലു പ്ലാനുകൾ പറയുന്ന സിനിമ..

"No means 'No '.. " എൻ്റെ അഭിപ്രായത്തിൽ ഈ സിനിമയാണ് നികുതിയില്ലാതെ  ഇന്ത്യക്കാരെ മുഴുവൻ കാണിക്കേണ്ടത്..

തപസിയുടേയും കൃതിയുടേയും  അഭിനയം മനസ്സിൽ തട്ടി. ബിഗ് ബിയുടെ പിന്നെ എടുത്തുപറയേണ്ട ആവശ്യമില്ല, സൂപ്പർ..

"Save our boys to save our girls.. "

Objectivness for Teachers

രക്ഷ്മി നായർ പ്രിൻസിപ്പൾ ആയ കോളേജിലെ വിദ്യാർത്ഥികൾ, വിടുവേല ചെയ്തുകൊടുത്താൽ ഇൻ്റേണൽ മാർക്ക്സ് കൊടുക്കുന്നത് വാർത്തകളാകുന്പോൾ എൻ്റെ ഒരു അനുഭവം പറയട്ടെ...

ഞാൻ പഠിക്കുവാൻ വലിയ മിടുക്കിയൊന്നുമല്ല. എന്നാൽ ടീച്ചേർസ് പറയുന്ന കാര്യങ്ങൾ അങ്ങേയറ്റം ബഹുമാനത്തോടെ കേൾക്കുകയും അവർ ഏൽപിക്കുന്ന പ്രവൃത്തികൾ കൃത്യ സമയത്ത് തീർക്കുകയും ചെയ്യാറുണ്ട്. എന്നെ അറിയുന്നവർക്കൊക്കെ അതറിയാമെന്നും കരുതുന്നു.

എത്ര ഇഷ്ടമുള്ള അദ്ധ്യാപകരായാൽപോലും അവരോട് ആദരവിൻ്റെ ഒരകലം വെക്കുന്നത് എൻ്റെ സ്വഭാവമായിരുന്നു. സമാനസ്വഭാവമുള്ള ചില കൂട്ടുകാരും ക്ലാസിൽ ഉണ്ടായിരുന്നു. ബാക്കിയുള്ള നാലഞ്ചുപേർ അദ്ധ്യാപകൻ്റെ സന്തതസഹചാരികളായിരുന്നു. പിന്നെയുള്ളത് പഠിപ്പിസ്റ്റുകളാണ്.. 

സെക്കന്റ് സെമസ്റ്ററിൽ എൻ്റെ ഇൻ്റേണൽ മാർക്ക് കുറവായിരുന്നു. പൊതുവെ അമിതസംസാരിണിയല്ലാത്തതിനാലും സൊ കോൾഡ് എഴുത്തുമായി ബന്ധമില്ലാത്തവളലായതിനാലും വൈവ ഉൾപെടെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുകൂടി എനിക്ക് ഇൻ്റേണൽ മാർക്ക് കുറവായിരുന്നു. പുസ്തകപ്പുഴുക്കളെ ഒഴിച്ചു നിർത്തിയാൽ ഞങ്ങളെപോലെ മിണ്ടാതിരിക്കുന്നവർക്ക് ആ വിഷയങ്ങളിൽ മാർക്ക് വളരെ കുറവ്. എന്നാൽ അസൈൻമെൻ്റ്സ് ഏറ്റവും അവസാനംവെക്കുന്ന, ക്ലാസിൽ മിക്ക ദിവസങ്ങളിലും ആബ്സെൻ്റാകുന്ന, വൈവകളിൽ കൃത്യമായി ഉത്തരം പറയാത്ത, പുറത്ത്കൊടുത്തല്ലാതെ സ്വന്തമായി ഒരു പ്രാക്ടിക്കൽ പരീക്ഷപോലും ചെയ്യാത്ത അവർക്ക്  അദ്ധ്യാപകൻ്റെ മാനസപുത്രികളായതിനാൽ എന്നും 20 ൽ 18 കിട്ടിയിരുന്നു..

പരാതിപെട്ട ഞങ്ങളോട് പറഞ്ഞത്. മറ്റുള്ളവരുമായി കന്പാരിസൺ വേണ്ട.. നിങ്ങൾക്ക് അർഹമായത് തന്നിട്ടുണ്ട് എന്നതാണ്. എന്നാൽ അദ്ധ്യാപകന് ചില വിദ്യാർത്ഥികളോട് മാത്രമുള്ള പ്രത്യേകതാൽലര്യവും പരിഗണനയും എന്നും എല്ലാ ബാച്ചുകളിലും പരസ്യമായ രഹസ്യമായിരുന്നു.. ആയതിനാൽ പ്രതിഷേധം അവിടെ തീർന്നു. ഇതോടൊപ്പം ഒരുകാര്യംകൂടി, ഈ "പ്രമുഖ " അദ്ധ്യാപകൻ കോഴ്സിൽ ചേരാൻവന്ന എൻ്റെ സ
ഹപാഠിയോട് പറഞ്ഞത് നിനക്കൊക്കെ ഇവിടെ കിട്ടിയത് തന്നെ വലിയ കാര്യമാണെന്നാണ്.. പ്രമുഖ അദ്ധ്യാപകൻ്റെ വാക്കുകൾ എനിക്കിപോഴും ഓർക്കുന്പോൾ ലജ്ജതോന്നുകയാണ്, അദ്ദേഹത്തോടുള്ള ആരാധനയുടെ പേരിൽ..

എന്തായാലും കോഴ്സ് കഴിഞ്ഞു. വെറും 0.5 % ത്തിൻ്റെ കുറവിൽ എൻ്റെ സർട്ടിഫിക്കറ്റിൽ ടോട്ടൽ ഗ്രേഡ് താഴ്ന്നു. ജോലിക്ക്  അപേക്ഷിക്കുന്പോഴാണ് ഗ്രേഡ് താഴ്ന്നത് നമ്മളെ അലട്ടുക.. ഇപ്പോൾ ചിലർക്കെങ്കിലും മനസ്സിലാകും ഇൻ്റേണൽമാർക്കിൽ നൽകുന്ന ഓരോ ഒരുമാർക്കും എത്രവിലപെട്ടതാണെന്ന്...

So teachers, dont get biased about your students.. its a request..

കുഴഞ്ഞു വീണുമരിച്ചു


എൻ്റെ വീട്ടിലേക്കുള്ള വഴിയരികിൽ
കുഴഞ്ഞുവീണുമരിച്ചു.
കള്ളുകുടിയൻ അല്ല,
രോഗിയോ ദരിദ്രനോ അല്ല.
ഈ മഴക്കാലത്ത് മഴകൊണ്ട്
കുഴഞ്ഞുവീണ വാഴയെ ആരും
താങ്ങിയെടുത്തില്ല
പിടിച്ചുനിർത്തിയില്ല
ശ്രദ്ധിച്ചതുപോലുമില്ല.
ഒരിക്കൽപോലും കായ്ക്കാത്ത
അതിന് ദയാവധം പോലും
ആരും നൽകിയില്ല.
പതിയെ അലിയുന്ന ഇലകൾ
മണ്ണിനെ ബലിയിടാനായി
പൊതിയിലയായി.
മരത്തേയും മണ്ണിനേയും
തൊടാൻമടിച്ച എൻ്റെ മുന്നിലൂടെ
ഒരു തെരുവ്പെണ്ണ് ആ വാഴയെ
കാട്ടിലേക്ക് വലിച്ചിട്ടു.

Womenism

ഒരു സ്ത്രീ അനുഭവിച്ചതിൻ്റെ പകുതി വേദനപോലും ഒരു പുരുഷനും ഇന്നേവരെ അവൻ്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകില്ല. ശാരീരിക ചൂഷണമോ പ്രസവ വേദനയോ അല്ല ഉദ്ദേശിച്ചത്. അത്തരം വേദനകൾക്കപ്പുറം ഒരു കുടുംബം നടത്തികൊണ്ടുപോകുന്ന സ്ത്രീകളുടെ വേദനയാണ്.. അവൾ അനുഭവിച്ച മനോവേദനകളുടെ മറുപുറമാണ് അവളുടെ അച്ഛൻ്റെ, സഹോദരൻ്റെ, കാമുകൻ്റെ, ഭർത്താവിൻ്റെ, സുഹൃത്തിൻ്റെ ഒക്കെ നേട്ടങ്ങളും സന്തോഷങ്ങളുമായി മാറുന്നത്. അവന് നാലാളുടെ മുന്നിൽ സന്തോഷത്തോടെ നിൽക്കാൻ, സുഹൃത്തുക്കളോടൊപ്പം ആഘോഷയാത്രകളൊരുക്കാൻ അവളുടെ- അമ്മയുടെ/ ഭാര്യയുടെ/ മകളുടെ ഒക്കെ കണ്ണീർ വേണം.. അവരുടെ ത്യാഗമാണ് നിങ്ങളുടെ സന്തോഷമായിമാറുന്നത്. മൾട്ടി ടാസ്കിംങ് ചെയ്യുന്ന മൾട്ടിപ്പ്ൾ വിഷമങ്ങൾ ഉള്ളിലൊതുക്കി കഴിയുന്ന സ്ത്രീകളുടെ സന്തോഷങ്ങൾ എന്നും ആപേക്ഷികമാണ്. അവൾക്ക് സ്വന്തമായ ആഹ്ലാദവേളകൾ ഇല്ലാതാകുന്നു. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം വേദന അവൻറെമാത്രം പ്രശ്നങ്ങളാണ്. എന്നാലൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഓരോരുത്തരുടേയും പ്രശ്നങ്ങൾ അവളുടേതും കൂടിയാണ്. ഒരിക്കലും ഒരമ്മയും മക്കൾക്ക് ഒരു വിഷമമുണ്ടാകുന്പോൾ  ആ പ്രശ്നത്തിൽനിന്ന് കൈകഴുകിപോകാറില്ല, ചില അച്ഛന്മാരെപോലെ... അവർ മക്കളുടെ സന്തോഷത്തിലും സങ്കടത്തിലും ഒരുപോലെ താങ്ങാവുന്നു. സ്വയം എരിഞ്ഞ് മറ്റുള്ളവർക്കുവേണ്ടി വെളിച്ചം കൊടുക്കാൻ അവർ തയ്യാറാകുന്നതിനെ നമ്മൾ നാണമില്ലാതെ ചൂഷണം ചെയ്യുകയാണ്. ഓരോ സ്ത്രീയും ഓരോ വലിയ കഥാസമാഹാരമാണ്.. അതിലെ ചെറുകഥകളാണ് പുരുഷന്മാർ.. അതിൽ വേദനകൾ നിറഞ്ഞ കഥകൾക്കപ്പുറം അവളെ ആഹ്ലാദിപ്പിക്കുന്ന, അംഗീകരിക്കുന്ന, ആശ്വസിപ്പിക്കുന്ന കഥാഭാഗങ്ങളും കഥാപാത്രങ്ങളും വളരെ വിരളമായിരിക്കും..

ലോകത്തിലെ ഞാനടക്കമുള്ള എല്ലാ സ്ത്രീകൾക്കുമായി അങ്ങേയറ്റം ആദരവോടെ ഈ പോസ്റ്റ് സമർപ്പിക്കുന്നു. വീടിനുപുറത്ത് സുഹൃത്തുക്കൾക്കിടയിലും മറ്റ് ബന്ധുക്കൾക്കിടയിലും സന്തോഷം തേടിപോകുന്നവരെ ഓർമിപ്പിക്കുകയാണ്.., Respect, Accept and Appreciate Women.
My creativity

ഈ കൽപടവിൽ, ഈ മരത്തണലിൽ ഒരിക്കൽകൂടി നീ

കലാലയപ്രണയത്തെ വളരെ ആഴത്തിൽ ഉൾക്കൊള്ളുന്ന ഗാനം.. റഫീക്ക് അഹമ്മദ് എഴുതി,  ബെന്നറ്റ് (?) ഈണം പകർന്ന്, വേണുഗോപാൽ പാടിയ "ആർദ്രമായ കവിത" എന്നാണ് എനിക്കിതിനെ വിശേഷിപ്പിക്കാനാകുക.."ഈ കൽപടവിൽ, ഈ മരത്തണലിൽ ഒരിക്കൽകൂടി നീ ഇരുന്നെങ്കിൽ...
.......
 ഹിമബിന്ദുചൂടിയ പൂവിതളായ് നീ
ശിശിരത്തിൽ വീണ്ടും ഉണർന്നെങ്കിൽ
ഹൃദയത്തിലാളും ചുവപ്പ് ഞാൻ തന്നേനേ
ഉയിരിലെ ചൂടും പകർന്നേനേ.... "

ശ്രീനാരായണഗുരു

ജാതി ചോദിക്കരുത്, പറയരുത് എന്ന് ആഹ്വാനം ചെയ്ത സമൂഹത്തിൽ ജാതിയും മതവും വെളിപ്പെടുത്താതെ ജീവിക്കുക എന്നത് ഇന്ന് അപകടം നിറഞ്ഞതും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതുമാണ്.. ഗുരു മരിച്ചത് നന്നായി, അല്ലേൽ എല്ലാരും കൂടി....

ഗുരുവിനെ പറ്റി  നാടകപ്രവർത്തകനായ എൻ്റെ അച്ഛാച്ഛൻ എഴുതി, ഈണം നൽകി, അമ്മമ്മ പാടിയ ഗാനം.

https://youtu.be/20cMd3VXINA

പെണ്ണിര



പെണ്ണേ, നീ പെരുമാറേണ്ടത് ഇങ്ങനെയാണ്, ഞാൻ  പറഞ്ഞുപഠിപ്പിക്കുന്ന രീതിയിൽ. ഞാൻ നൽകുന്ന സുരക്ഷിതത്വത്തിൽമാത്രം സമൂഹത്തോട് സംവദിക്കുന്നവളാകണം, നീ. പരസ്പരം കൂട്ടിമുട്ടാത്ത ഇരട്ടവരയുള്ള പുസ്തകത്തിലെ അക്ഷരങ്ങൾപോലെ നിൻ്റെ നോട്ടത്തിനും നടപ്പിനും നാക്കിനും കൃത്യമായ വടിവും അളവും വേണം. അവൻ്റെ എഴുതപെട്ട പ്രമാണങ്ങൾക്കപ്പുറം നീ പോകരുത്, ചിന്തിക്കുകകൂടി അരുത്. നിൻ്റെ തോന്നലുകളെ അവൻ പിൻബുദ്ധിയെന്നാക്ഷേപിക്കും, ആ താന്തോന്നിത്തരത്തിന് ശിക്ഷ നൽകാൻ അവൻ ഇരുട്ടിൽ വേട്ടയ്ക്കിറങ്ങും. അവൻ്റെ ലോകം നീയെന്ന ഇരയ്ക്ക് വിലയിടും. അഞ്ചു ലക്ഷത്തോടൊപ്പം സഹോദരന് സർക്കാർ ജോലിയും നേടികൊടുത്ത് നീയൊരു എരിവുള്ള കഥയുടെ അവസാനിക്കാത്ത അവസാനമാകും. വർഷാവർഷം നിൻ്റെ പേര് അവർ കൊത്തിയെടുക്കും, അടുത്ത ഇരയെ കിട്ടും വരെ..

A review of myown life

സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, ജീവിക്കുക എന്നത് അത്യധികം ആപത്കരവും കഠിനവും ആണെന്ന തിരിച്ചറിവോടെ, ഇത്രയും വർഷങ്ങൾ അത്തരം വിഷമഘട്ടങ്ങളിൽ എനിക്ക് താങ്ങും തണലുമായി നിന്ന പ്രിയപ്പെട്ടവർക്കുള്ള നന്ദി അറിയിക്കുന്നു.
നിവൃത്തികേടിനാൽ തുടരേണ്ടിവരുന്ന, വിരസവും മറ്റുള്ളവർക്ക് അരോചകവുമായ ജീവിതത്തിൽ ഇനിയുള്ളത് ഋതുക്കളുടെ ശവസംസ്കാരംമാത്രം. ജീവിതം ചെക്ക് പറഞ്ഞ് കരു നീക്കുമ്പോൾ അടുത്ത ചുവട് വെക്കേണ്ടത് ഞാനാണ്. ഇനിയും നീട്ടുവാൻ സമയം ബാക്കിയില്ല.  കൂടെനിൽക്കുന്ന ഒരു കരുപോലും നഷ്ടപ്പെടാതെ കളി തുടരണം. അല്ലെങ്കിൽ തോൽവി സമ്മതിക്കണം.. തോൽവിയാണ് നീ എന്ന് മനസ് പറയുംവരെ പൊരുതും, മരണംവരെ ഫൈറ്റ് ചെയ്യും...

Hi hi hi

KLAP§

പണ്ട് ഒരു ക്ലാസിൽ ആറ് ചങ്ങാതിമാർ ഉണ്ടായിരുന്നു.. ആറ് പേർക്കും ഓരോരുത്തരോടും ഭയങ്കര ഇഷ്ടവും ആരാധനയും ഉണ്ടായിരുന്നു.. ആ ആറുപേരും ആ ആറുപേരുടേതായിരുന്നു.. അതിൽ അഞ്ചുപേർ പഠിക്കാൻ വളരെ മിടുക്കരായിരുന്നു. അതിനാൽ ക്ലാസിൽ അവർ ബുജി ടീംസ് ആയി പരിഗണിക്കപ്പെട്ടിരുന്നു.. എന്നാൽ ക്ലാസിലുള്ള എല്ലാ കൂതറകളേക്കാൾ ഏറെ കയ്യിലിരിപ്പ് ഉള്ളവരായിരുന്നു അവർ.. മണ്ടത്തരം പറച്ചിലിനും തരികിട ഒപ്പിക്കുന്നതിനും സ്നേഹിച്ച് വശത്താക്കുന്നതിനും അവർ ഓരോരുത്തരും മത്സരിച്ചു..
രാവിലെ എസ്.എന്നിലേക്ക് വീട്ടിൽനിന്ന് ഇറങ്ങുന്നത് തൊട്ട്, ബസ്സിൽ കലപിലകൂടി, വൈകീട്ട് യാദവതെരുവിലൂടെ സിപ്പ് അപ്പോ പോപ്പിൻസോ നുണഞ്ഞ് താഴേചൊവ്വെന്ന് വീട്ടുകളിലേക്ക് പിരിയും വരെ അവർ സൗഹൃദം കൈമാറി.. ഇംഗ്ലീഷും ഹിന്ദിയും ഫിസിക്സും മാക്സിലെ പല പേപ്പറുകളും അവരുടെ ബന്ധങ്ങളെ ദൃഢമാക്കിയ മനോഹരമായ ഏടുകൾമാത്രമായി പരിവർത്തപ്പെട്ടു..  ഇടവേളകളിൽ വായ്നോക്കിയും, നുണക്കഥകളും പ്രണയചാപല്യങ്ങളും പറഞ്ഞും അവർ നേരം കളഞ്ഞു.. അവർക്കിടയിൽ കഥയും കവിതയും പാട്ടും സിനിമയും രാഷ്ട്രീയവും ഹൈക്കുകളായെത്തി..
കോളേജിലെ  ആഘോഷദിനങ്ങളിൽ, എന്തിന് രാഷ്ട്രീയ അടിപിടിയുള്ള ദിവസങ്ങളിൽവരെ അവർ അവരുടേതായ രീതിയിൽ ആഘോഷിച്ചു..
തീർച്ചയായും അവരോരുത്തരും വളരെ വളരെ വ്യത്യസ്തരായിരുന്നു.. എന്നാൽ അവരിൽ എല്ലാരിലും ഏതോ ഒരു വികാരം, എന്തോ ഒന്ന് പൊതുവായി ഉണ്ടായിരുന്നു..
ഓരോരുത്തരും അവരവരുടെ സ്വപ്നങ്ങളെ തേടി ഓരോ വഴിക്ക് പോയി.. ചിലർ പുതിയ സാഹചര്യങ്ങളിലേക്ക് പറച്ചു നടപ്പെട്ടു.. എങ്കിലും ഇന്നുമവർ, എത്ര അകലത്താണെങ്കിൽക്കൂടി അതേ സ്നേഹവായ്പ്പോടെ അന്യോന്യം തിരിച്ചറിയുന്നുണ്ട്, പരസ്പരം മനസിലാക്കുന്നുണ്ട്. എങ്കിൽ അത്രയും മതി, നമ്മുടെ  #KLAP§ എന്നും നിലനിന്നുപോകാൻ...

Love you all..

#SNC #friendship #love #maths

കണ്ണാട്ടനും കുഞ്ഞുപെങ്ങളും

പണ്ട് അങ്കനവാടി മൂന്നരയ്ക്ക് വിട്ടുകഴിഞ്ഞാൽ തൊട്ടടുത്തുള്ള ഏട്ടൻ്റെ സ്കൂളിൽ പോകുമായിരുന്നു ഞാൻ. വീടും സ്കൂളും അങ്കനവാടിയുമെല്ലാം അടുത്തടുത്താണ്. എന്നാലും ഞാൻ വീട്ടിൽപോകാതെ, ഏട്ടൻ്റെ സ്കൂളിൽ(പിന്നീട് എൻ്റേയും) കയറിച്ചെലും, ആരേയും കൂസാതെ.. ഏഴ് എ, ബി; ആറ് എ,ബി; അഞ്ച് എ, ബി; ഈ ക്ലാസുകളൊക്കെ പിന്നിട്ട് അവിടെയുള്ള ടീച്ചർമാരേയും പിള്ളേരെയും മൈൻ്റ് ചെയ്യാതെ നാലാം ക്ലാസിൽ ചോദ്യവും പറച്ചിലും ഇല്ലാതെ കയറും. ആൺപിള്ളാരുടെ ഭാഗത്ത് എന്നെ കണ്ട് പതുങ്ങിയിരിക്കുന്ന ഏട്ടൻ്റെ അടുത്ത്പോയി ഇരിക്കും, ചില പൂച്ചകൾ മുട്ടിയുരുമ്മി സോപ്പിടുന്നപോലെ.. പിന്നെ ക്ലാസിലെ പിള്ളേരുടെയും മാഷിൻ്റെയും വർത്താനൊക്കെ കേട്ടിരിക്കും.. ചിലപെൺപിള്ളേർ വന്ന് കൊഞ്ചിക്കും അങ്ങനെയൊക്കെ നല്ല രസായ്രുന്നു...

Monday, 12 February 2018

കമലിൻറെ ആമി, മഞ്ജുവിൻ്റേയും

ആമിയുടെ മാസ്മരിക ജീവിതം പകർത്തുന്നതിൽ പ്രിയ സംവിധായകൻ പരാജയപ്പെട്ടു എന്നത് എന്നെ വളരെ നിരാശപ്പെടുത്തി. എന്നാൽ  ഇടവിട്ട് മാത്രം ചില സീനുകൾ അതിശയമാംവിധം നമ്മളെ ലയിപ്പിക്കുന്നുമുണ്ട്. 
അഭിനേതാക്കൾ ആരും മികച്ചതായോ മോശമായോ തോന്നിയില്ല. മേയ്ക്ക് അപ്പും ഗ്രാഫിക്സും അഭിനയവും എല്ലാം ആവറേജ് തന്നെ.. അതേ സമയം ആമിയുടെ കൗമാരം അവതരിപ്പിച്ച പെൺകുട്ടിയുടെ അഭിനയം മറ്റാരെക്കാളും ഏറെ മുൻപന്തിയിലാണ്.
ആമിയെ പറ്റി ഗവേഷണം നടത്തി എന്നു സംവിധായകൻ പറയുമ്പോഴും സിനിമ കാഴ്ചവെക്കുന്ന കാര്യങ്ങൾ കമലയുടെ ഏതൊരു സാധാരണ വായനക്കാർക്കും അറിയാവുന്നതേ പറയുന്നുള്ളൂ.. നാലപ്പാട്ടെ വേലക്കാരുമായുള്ള ആമിയുടെ ആത്മബന്ധം, പൊന്നിയരിയിൽ നിന്ന് വിലകുറഞ്ഞ അരിയിലേക്ക് മാറിയ കാലം, ഇളയമകനോടുള്ള സ്നേഹം തുടങ്ങിയ അവഗണിക്കാൻ പറ്റാത്ത കാര്യങ്ങൾ ഒഴിവാക്കപ്പെട്ടത് ഒരുപക്ഷേ സിനിമയ്ക്കുള്ളിൽ ആ ജീവിതം ഒതുങ്ങില്ലെന്ന് കരുതിയാകണം. എന്തിരുന്നാലും സിനിമ വിവാദങ്ങൾക്ക് കീഴ്പെടാതിരിക്കാൻ സംവിധായകൻ പാലിച്ച ജാഗ്രത പ്രശംസനീയമാണ്..