Showing posts with label school. Show all posts
Showing posts with label school. Show all posts

Thursday, 30 August 2018

എൻ്റെ പൂച്ചക്കുഞ്ഞുങ്ങളേ, നിങ്ങൾ എന്തിനാണ് എന്നെയിങ്ങനെ വേദനിപ്പിക്കുന്നത്..?


സത്യത്തിൽ ഞാൻ തന്നെയാണ് തെറ്റുകാരി, ക്രൂര. എത്ര പൂച്ചക്കുഞ്ഞുങ്ങളെയാണ് ഞാൻ കുരുതികൊടുത്തത്. നോക്കാൻ കഴിവില്ലേൽ പോറ്റാൻ നിക്കരുത്. മറ്റ് രണ്ട് കുട്ടുകളിലെ പ്രതീക്ഷ മരണത്തോടെ അവസാനിക്കുകയും അവയേക്കാൾ എല്ലാവരുമായി വളരെയധികം അടുക്കയും ചെയ്ത എൻ്റെ കുട്ടൂമ്മാ, നിന്നെ ഞാനെങ്ങനെ മറക്കും. നീ തിരിച്ചുവരില്ലെന്ന് എനിക്ക് എങ്ങനെ ഉൾക്കൊള്ളാനാകും..? എൻ്റെ കുട്ടൂമ്മാ, നിൻ്റെ മുഖം, നിൻ്റെ കുഞ്ഞിക്കാലുകൾ, നിൻ്റെ കരച്ചിൽ, നിൻ്റെ മിനുമിനുപ്പ് ഞാനെങ്ങനെ മറക്കും.. ൻെ്റ കുട്ടുമ്മാ, നിന്നെ ഓർത്ത് ഒരു സമാധാനവുമില്ലല്ലോ കുട്ടൂ.. എവിടെയാ നീ..? ഓരോ പ്രാവശ്യവും തോന്നും നീ വിളിക്കുന്നുണ്ടോ, മണിക്കിലുക്കം കേൾക്കുന്നുണ്ടോ എന്ന്. എനി നീ സോഫയിൽ കേറിയാലും കിടക്കയിൽ ഉറങ്ങിയാലും ചെരിപ്പൊക്കെ മാന്തിപ്പറിച്ചാലും ഞങ്ങളാരും ഒന്നും പറയൂല. നിൻ്റിഷ്ടം പോലെ അകത്തെന്നെ തൂറിയാലും കൊഴപ്പൂല, എത്രവേണേലും ഞാൻ കോരിച്ചാടിക്കോളാം..
എവിടെയാ കുട്ടൂ.. എന്തേലും തിന്നിനാ െൻ്റ പൊന്നുംകട്ട..? ഞങ്ങളെ ആരേം കാണാതെ പേടിച്ച് കരയണുണ്ടാ ൻെ്റ കുട്ടുമ്മാ.. നിൻ്റെ അനക്കമില്ലാത്ത കുഞ്ഞുശരീരത്തെ കുറിച്ച് ചിന്തിക്കാനേ വയ്യ കുട്ടൂ വേം വാ.. നീ വിളിക്കുന്നതും നിൻ്റെ മണിക്കിലുക്കവും  കാതോർത്ത് ഈ രാത്രിമുഴുവൻ ഞാനീ വാതിലിനരികിൽ ഉണ്ടാകും കുട്ടുമ്മാ.. എന്നെവിട്ട് പോകല്ല കുട്ടുമ്മാ..
നിൻ്റെ കുഞ്ഞുവീടും നീ തിന്നാതെ വച്ച നിൻ്റെ പ്ലേറ്റിലെ ആഹാരവും നിശബ്ദമാകുന്ന ഈ വീടും എന്നെ തളർത്തുന്നു കുട്ടൂ.. െൻ്റ കുട്ടു, നീയിപ്പോ എവിടെയാണ്.. സങ്കടപ്പെടല്ലേ കുട്ടൂ.. വേം വാ..

എന്നെ കണ്ടാൽ നിനക്കപ്പോ മേത്ത് കേറിയിരിക്കണ്ടേ.. പാക്കറ്റിൻ്റെ ഒച്ച കേൾക്കുമ്പോ ഓടിവന്ന് നിൻ്റെ പങ്ക് പറഞ്ഞുറപ്പിക്കണ്ടേ.. അമ്മേൻ്റെ വർത്താനത്തിന് സമാധാനം മൂളേണ്ടേ കുട്ടൂ.. വിളക്ക് കത്തിക്കുമ്പോ മുന്നിൽ ഇരിക്കേണ്ടേ.. ഏട്ടൻ വരുന്നവരെ കൊതുകിനെ കൊന്ന് തിന്നണ്ടേ.. എൻ്റെ കുട്ടുമ്മാ നീ തിരികെ വരാൻ ഞാനെന്താണ് ചെയ്യേണ്ടത്? നേർട്ച്ച നേർന്നിട്ടുണ്ട്. കുട്ടുമ്മയ്ക്കും നേർച്ച പറഞ്ഞിട്ടുണ്ട്, വന്നാൽ ഒരു മീൻ മുഴുവനും കുട്ടുമ്മയ്ക്ക് തരും. വേം വാ കുട്ടുമ്മാ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഏട്ടൻ്റെ ബേത്ത്ഡേക്കുണ്ടാക്കിയ പായസം കുട്ടുമ്മ മാത്രം കുടിച്ചില്ല. എൻ്റെ കുട്ടുമ്മേൻ്റെ പാത്രങ്ങളും വീടും മാറ്റും എല്ലാം കാണുമ്പോ എൻ്റെ നെഞ്ച് വേദനിക്കുന്നു. ഭാരം കേറ്റിവച്ചപ്പോൽ ഞാൻ തളരുന്നു. എൻ്റെ തല പൊട്ടുന്നു. നിന്നെ വിളിച്ച് വിളിച്ച് എൻ്റെ തൊണ്ടയിടറുന്നു, വേദന കുടുങ്ങുന്നു.
എൻ്റെ കുട്ടുമ്മാ, മൂന്ന് സാധ്യതകളാണ് ഞാൻ സംഭവിക്കാനിടയുള്ളതായി കാണുന്നതു. മൂന്നും എന്നെക്കൊണ്ട് സഹിക്കാൻ ആവാത്തത്രയും ത്രവേദനാജനകമാണ്. ഒന്ന് നീ ആരാലും കൊല്ലപ്പെട്ടിരിക്കാം. നായയോ കണ്ടൻപൂച്ചയോ മനുഷ്യനോ. മൃഗങ്ങൾ നിന്നെ കൊന്നുതിന്നുന്നത് എനിക്ക് ഓർക്കാൻ വയ്യ. എത്ര വേദനതിന്നുകാണുമെൻ്റെ കുട്ടൂ. എന്നെ എത്ര വിളിച്ച് കരഞ്ഞുകാണും.. മനുഷ്യരാരും കുട്ടൂനെ ഒന്നും ചെയ്യൂല. എൻ്റെ കുട്ടൂൻ്റെ കുഞ്ഞുമുഖം കാണുമ്പൊതന്നെ ഏത് ക്രൂരനും ഇഷ്ടം തോന്നും. രണ്ട് നീ ആത്മരക്ഷാർത്ഥമോ മറ്റെന്തലും കാരണത്താലോ വഴിതെറ്റി അലയുന്നുണ്ടാകാം. പാവം എൻ്റെ കുട്ടു മഴ കൊണ്ട് കരഞ്ഞ് നടക്കുന്നുണ്ടാകും, നമ്മളെ അന്വേഷിച്ച്. എന്തേലും കഴിച്ചിനാ എൻ്റെ കുട്ടുമ്മാ? കുട്ടൂന് തരാതെ ഞാൻ എന്തേലും കഴിച്ചിനാ  മുട്ടായിവരെ.. തിരിച്ച് വരുന്നപൂച്ചകളുടെ കഥകളാണ് എന്നും മനസ്സിൽ. മൂന്ന് നീ നിൻ്റിഷ്ട പ്രകാരം ഞങ്ങളെ ഉപേക്ഷിച്ച് പോയതാകാം. കാരണം ഉണ്ടല്ലോ, അച്ഛൻ്റെ കട്ടിലിന് താഴെ തൂറിവച്ചത്. അതിന് ഞങ്ങൾ ശകാരിച്ചത്. ദാരിദ്ര്യം പിടിച്ച, പച്ചക്കറിയെപ്പോഴും വയ്ക്കുന്ന വീട്ടിൽനിന്ന് രക്ഷപ്പെട്ടതാണോ കുട്ടൂ..
ൻെ്റ കുട്ടൂ നീ വരും, വാതിൽ തുറക്കാനായി നീ ഒച്ച വയ്ക്കും, ചാടി അതിന് മേൽ ഇരിക്കും- ഇതാണ് എൻ്റെ പ്രതീക്ഷ. നിന്നെ മടിയിൽ വച്ച് നിന്നോട് കളിച്ച് മതിയായില്ല എൻ്റെ കുട്ടുമ്മാ.. വേ വാ കുട്ടുമ്മാ, എൻ്റെ കുട്ടുമ്മാ...





Thursday, 1 March 2018

പരിഹാരമില്ലാത്ത ആ ശങ്കകൾ; മുലയൂട്ടലും മൂത്രശങ്കയും

പൊതുഇടങ്ങളിൽ മുലയൂട്ടുവരിലേക്കുള്ള തുറിച്ചു നോട്ടങ്ങളുടെ പ്രസക്തി 1% ആണെങ്കിൽ മൂത്രമൊഴിക്കാൻ മൂത്രപ്പുരകളില്ലാതെ വിഷമിക്കുന്ന സ്ത്രീകളുടെ പ്രസക്തി 90% ആണ്.

എല്ലാ ദിവസവും പ്രസവിക്കുന്നവരല്ല സ്ത്രീകൾ. പക്ഷേ ദിവസവും മൂത്രമൊഴിക്കാതിരിക്കാനാവില്ലല്ലോ. വെളിയിലിറങ്ങി  മുലയൂടുന്നവരെക്കാൾ നിരത്തിലിറങ്ങി നടക്കുന്ന സ്ത്രീകളാണ് കൂടുതൽ.

ഇന്ത്യയിലെ പൊതുസമൂഹം ഒരിക്കലും സ്ത്രീ സൗഹാർദ്രമല്ല. പൊതുഇടങ്ങളിൽ, തൊഴിലിടങ്ങളിൽ അവൾക്ക് വൃത്തിയുള്ള മൂത്രപ്പുരകൾ ഇല്ല. ഷീ ടോയ്ലറ്റുകളും പൊതുശൗച്യാലയങ്ങളും നോക്കുകുത്തികളാകുന്നു.

കുടുംബത്തിനൊപ്പമോ ഒറ്റയ്ക്കോ ആയാൽപോലും സ്ത്രീകൾക്ക് ഹോട്ടലുകളിലേയും തിയേറ്ററുകളിലേയും മൂത്രപ്പുരകൾ ഭീതിയുടെ ആ'ശങ്ക'കളിലേക്കാണ് വാതിൽ തുറക്കുന്നത്.

കാഞ്ഞങ്ങാട് ഞാൻ ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ ടോയ്ലറ്റില്ല. രാവിലെ 7 മണിക്ക് വീട്ടിൽനിന്നിറങ്ങിയാൽ വൈകുന്നേരം 6 മണിക്ക് ഡൂട്ടി ടൈം കഴിഞ്ഞ് 8.30 യ്ക്കാണ് വീട്ടിൽ എത്തുക. യാത്രാമാർഗം റെയിൽവെ ആയതിനാൽ സ്റ്റേഷനിലെ പേയ്ഡ് ടോയലറ്റ് ഉപയോഗിക്കും. വണ്ടിയിലെ ടോയ്ലറ്റുകൾ ഗതികെട്ട അവസ്ഥകളിൽമാത്രം ആശ്രയിക്കും. അല്ലെങ്കിൽ വീട്ടിൽ എത്തുംവരെ പിടിച്ചിരിക്കും, ഏകദേശം പന്ത്രണ്ട് മണിക്കൂറിലധികം.

ആയതിനാൽ വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കി. തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി. അങ്ങനെ അടുത്ത കെട്ടിടത്തിലെ ടോയിലറ്റ് കണ്ടെത്തുകയും അത് ഉപയോഗിക്കാനും തുടങ്ങി. ഒരാഴ്ച കഴിയും മുമ്പേ കെട്ടിട ഉടമയുടെ ഭീഷണിയും  മൂത്രപ്പുരയ്ക്ക് താഴും വന്നു. പിന്നീട് റോഡിന് അപ്പുറത്ത് നിൽക്കുന്ന കെട്ടിടത്തിലായി ശങ്ക തീർക്കൽ. അവിടുന്ന് നേരിടേണ്ട ചോദ്യങ്ങൾ ഭയന്ന് അതും ക്രമേണ ചുരുങ്ങി. അവസാനം ജോലി ഉപേക്ഷിക്കേണ്ടി വന്നു.

പുതിയ കെട്ടിങ്ങൾ (കച്ചവട സ്ഥാപനങ്ങൾക്കായുള്ളവ) നിർമിക്കുമ്പോൾ അവിടെ കുറഞ്ഞത് ഒരു മൂത്രപ്പുരയെങ്കിലും നിർമിക്കണമെന്ന ചട്ടം നിലനിൽക്കുന്നുവെന്നാണ് അറിവ്. എന്നാൽ അതൊക്കെ പാലിക്കപ്പെടുന്നുവോ എന്ന് ഉറപ്പുവരുത്തണം.

നിലവിൽ വഴിയരികിൽ കാര്യം സാധിക്കാൻ പറ്റാത്തവരാണ് സ്ത്രീകളെന്ന് മനസ്സിലാക്കി അവരോട് അനുതാപപൂർവ്വം സഹകരിക്കുക. ടോയ്ലറ്റിൽ രക്തക്കറ കണ്ട് അതിൻ്റെ ഉടമയെ കണ്ടെത്താൻ സ്ത്രീകൾതന്നെ സ്ത്രീകളുടെ അടിവസ്ത്രം പരിശോദിക്കുന്ന നാട്ടിൽ മറ്റൊന്നും പറയാനില്ല.

സ്കൂളുകളിലും കോളേജുകളിലും ഇത്തരത്തിലുള്ള മൂത്രപ്പുരകളാൽ ബുദ്ധിമുട്ടുന്ന നിരവധി പെൺകുട്ടികളെയും അവരുടെ പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രശ്നങ്ങളേയും അറിയാം. പരിമിതമായ ഇൻ്റർവെല്ലിനുള്ളിൽ ആവശ്യത്തിന് മൂത്രപ്പുരകൾ ഇല്ലാത്തതിനാൽ കാര്യം സാധിക്കാതെപോയവരും ദുർഗന്ധവും വൃത്തിയില്ലായ്മയും പിന്നോട്ടടിച്ചവരും, പാഡ് മാറ്റാൻ സൗകര്യം ലഭിക്കാതെ പോയവരുമെല്ലാം അക്കൂട്ടത്തിൽ ഉണ്ടാകാം. അവരൊക്കെ സഹിച്ച ആ'ശങ്ക'കളുടെ ബാക്കിപത്രമാണ് നാളത്തെ തലമുറയെന്നോർക്കുക.

എന്തിനും പ്രതികരിക്കുന്ന മലയാളസമൂഹം ഈ കാര്യത്തിൽ പാലിക്കുന്ന നിശബ്ദത ഓർക്കുമ്പോൾ ഇപ്പോഴും അദ്ഭുതം തോന്നുന്നു, കഷ്ടം തന്നെ..😕

Tuesday, 13 February 2018

മത്സ്യം

🐟🐠🐟
ഇന്നലെവരെ പേരറിയാത്തേതോ
ജലാശയത്തിൽ മദിച്ചു നടന്നവൾ
ഇന്നെൻ്റെ കൈക്കുള്ളിൽ കത്രിക
വായ്ത്തലപ്പിൽ അനുസരണയോടെ.
മഴവിൽ നിറങ്ങൾ തെളിയുന്ന ധൂളികൾ
ചുണങ്ങുന്ന എൻ്റെ പിടിയിൽ നിന്ന്
തെന്നിയോടി ചട്ടിയിലേക്കുതന്നെ
ഓരോരുത്തരും മലർന്നടിച്ചു വീണു
മൃദുലമായി തുഴഞ്ഞിരുന്ന ചിറകുകൾ
ആദ്യം അരിഞ്ഞു കളഞ്ഞു പിന്നെ
നിൻ്റെ ചലനഗതി നിയന്ത്രിച്ചിരുന്ന
വാലും അവസാനം ആ തലയും കത്രിച്ചു
തലയറുക്കുന്പോൾ നിങ്ങളുടെ വായ
തുറന്ന് വന്നത് എന്ത് പറയാനാണ്?
അവസാനം 28 തലകളും ചരിഞ്ഞു
വീണ്, 28 കണ്ണുകളും തുറിച്ചുനോക്കി
നോട്ടത്തിൻ്റെ അർത്ഥം മനസ്സിലാക്കി
ഞാൻ, മാസംളമായ മീൻ ഉടലൊഴിച്ച്
ബാക്കിയൊക്കെ കുപ്പയിലെറിഞ്ഞു
മീനിനെ എരിവും പുളിയും ചേർത്ത്
രുചിയോടെ വിളന്പി വച്ചു. എന്നാൽ
എത്ര വാസനസോപ്പിട്ടിട്ടും മത്സ്യത്തിൻ്റെ
(ദുർ)ഗന്ധം എൻ്റെ കൈയ്യിൽനിന്നും
അടുക്കളയിൽ നിന്നും പോയില്ല.

Objectivness for Teachers

രക്ഷ്മി നായർ പ്രിൻസിപ്പൾ ആയ കോളേജിലെ വിദ്യാർത്ഥികൾ, വിടുവേല ചെയ്തുകൊടുത്താൽ ഇൻ്റേണൽ മാർക്ക്സ് കൊടുക്കുന്നത് വാർത്തകളാകുന്പോൾ എൻ്റെ ഒരു അനുഭവം പറയട്ടെ...

ഞാൻ പഠിക്കുവാൻ വലിയ മിടുക്കിയൊന്നുമല്ല. എന്നാൽ ടീച്ചേർസ് പറയുന്ന കാര്യങ്ങൾ അങ്ങേയറ്റം ബഹുമാനത്തോടെ കേൾക്കുകയും അവർ ഏൽപിക്കുന്ന പ്രവൃത്തികൾ കൃത്യ സമയത്ത് തീർക്കുകയും ചെയ്യാറുണ്ട്. എന്നെ അറിയുന്നവർക്കൊക്കെ അതറിയാമെന്നും കരുതുന്നു.

എത്ര ഇഷ്ടമുള്ള അദ്ധ്യാപകരായാൽപോലും അവരോട് ആദരവിൻ്റെ ഒരകലം വെക്കുന്നത് എൻ്റെ സ്വഭാവമായിരുന്നു. സമാനസ്വഭാവമുള്ള ചില കൂട്ടുകാരും ക്ലാസിൽ ഉണ്ടായിരുന്നു. ബാക്കിയുള്ള നാലഞ്ചുപേർ അദ്ധ്യാപകൻ്റെ സന്തതസഹചാരികളായിരുന്നു. പിന്നെയുള്ളത് പഠിപ്പിസ്റ്റുകളാണ്.. 

സെക്കന്റ് സെമസ്റ്ററിൽ എൻ്റെ ഇൻ്റേണൽ മാർക്ക് കുറവായിരുന്നു. പൊതുവെ അമിതസംസാരിണിയല്ലാത്തതിനാലും സൊ കോൾഡ് എഴുത്തുമായി ബന്ധമില്ലാത്തവളലായതിനാലും വൈവ ഉൾപെടെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുകൂടി എനിക്ക് ഇൻ്റേണൽ മാർക്ക് കുറവായിരുന്നു. പുസ്തകപ്പുഴുക്കളെ ഒഴിച്ചു നിർത്തിയാൽ ഞങ്ങളെപോലെ മിണ്ടാതിരിക്കുന്നവർക്ക് ആ വിഷയങ്ങളിൽ മാർക്ക് വളരെ കുറവ്. എന്നാൽ അസൈൻമെൻ്റ്സ് ഏറ്റവും അവസാനംവെക്കുന്ന, ക്ലാസിൽ മിക്ക ദിവസങ്ങളിലും ആബ്സെൻ്റാകുന്ന, വൈവകളിൽ കൃത്യമായി ഉത്തരം പറയാത്ത, പുറത്ത്കൊടുത്തല്ലാതെ സ്വന്തമായി ഒരു പ്രാക്ടിക്കൽ പരീക്ഷപോലും ചെയ്യാത്ത അവർക്ക്  അദ്ധ്യാപകൻ്റെ മാനസപുത്രികളായതിനാൽ എന്നും 20 ൽ 18 കിട്ടിയിരുന്നു..

പരാതിപെട്ട ഞങ്ങളോട് പറഞ്ഞത്. മറ്റുള്ളവരുമായി കന്പാരിസൺ വേണ്ട.. നിങ്ങൾക്ക് അർഹമായത് തന്നിട്ടുണ്ട് എന്നതാണ്. എന്നാൽ അദ്ധ്യാപകന് ചില വിദ്യാർത്ഥികളോട് മാത്രമുള്ള പ്രത്യേകതാൽലര്യവും പരിഗണനയും എന്നും എല്ലാ ബാച്ചുകളിലും പരസ്യമായ രഹസ്യമായിരുന്നു.. ആയതിനാൽ പ്രതിഷേധം അവിടെ തീർന്നു. ഇതോടൊപ്പം ഒരുകാര്യംകൂടി, ഈ "പ്രമുഖ " അദ്ധ്യാപകൻ കോഴ്സിൽ ചേരാൻവന്ന എൻ്റെ സ
ഹപാഠിയോട് പറഞ്ഞത് നിനക്കൊക്കെ ഇവിടെ കിട്ടിയത് തന്നെ വലിയ കാര്യമാണെന്നാണ്.. പ്രമുഖ അദ്ധ്യാപകൻ്റെ വാക്കുകൾ എനിക്കിപോഴും ഓർക്കുന്പോൾ ലജ്ജതോന്നുകയാണ്, അദ്ദേഹത്തോടുള്ള ആരാധനയുടെ പേരിൽ..

എന്തായാലും കോഴ്സ് കഴിഞ്ഞു. വെറും 0.5 % ത്തിൻ്റെ കുറവിൽ എൻ്റെ സർട്ടിഫിക്കറ്റിൽ ടോട്ടൽ ഗ്രേഡ് താഴ്ന്നു. ജോലിക്ക്  അപേക്ഷിക്കുന്പോഴാണ് ഗ്രേഡ് താഴ്ന്നത് നമ്മളെ അലട്ടുക.. ഇപ്പോൾ ചിലർക്കെങ്കിലും മനസ്സിലാകും ഇൻ്റേണൽമാർക്കിൽ നൽകുന്ന ഓരോ ഒരുമാർക്കും എത്രവിലപെട്ടതാണെന്ന്...

So teachers, dont get biased about your students.. its a request..

KLAP§

പണ്ട് ഒരു ക്ലാസിൽ ആറ് ചങ്ങാതിമാർ ഉണ്ടായിരുന്നു.. ആറ് പേർക്കും ഓരോരുത്തരോടും ഭയങ്കര ഇഷ്ടവും ആരാധനയും ഉണ്ടായിരുന്നു.. ആ ആറുപേരും ആ ആറുപേരുടേതായിരുന്നു.. അതിൽ അഞ്ചുപേർ പഠിക്കാൻ വളരെ മിടുക്കരായിരുന്നു. അതിനാൽ ക്ലാസിൽ അവർ ബുജി ടീംസ് ആയി പരിഗണിക്കപ്പെട്ടിരുന്നു.. എന്നാൽ ക്ലാസിലുള്ള എല്ലാ കൂതറകളേക്കാൾ ഏറെ കയ്യിലിരിപ്പ് ഉള്ളവരായിരുന്നു അവർ.. മണ്ടത്തരം പറച്ചിലിനും തരികിട ഒപ്പിക്കുന്നതിനും സ്നേഹിച്ച് വശത്താക്കുന്നതിനും അവർ ഓരോരുത്തരും മത്സരിച്ചു..
രാവിലെ എസ്.എന്നിലേക്ക് വീട്ടിൽനിന്ന് ഇറങ്ങുന്നത് തൊട്ട്, ബസ്സിൽ കലപിലകൂടി, വൈകീട്ട് യാദവതെരുവിലൂടെ സിപ്പ് അപ്പോ പോപ്പിൻസോ നുണഞ്ഞ് താഴേചൊവ്വെന്ന് വീട്ടുകളിലേക്ക് പിരിയും വരെ അവർ സൗഹൃദം കൈമാറി.. ഇംഗ്ലീഷും ഹിന്ദിയും ഫിസിക്സും മാക്സിലെ പല പേപ്പറുകളും അവരുടെ ബന്ധങ്ങളെ ദൃഢമാക്കിയ മനോഹരമായ ഏടുകൾമാത്രമായി പരിവർത്തപ്പെട്ടു..  ഇടവേളകളിൽ വായ്നോക്കിയും, നുണക്കഥകളും പ്രണയചാപല്യങ്ങളും പറഞ്ഞും അവർ നേരം കളഞ്ഞു.. അവർക്കിടയിൽ കഥയും കവിതയും പാട്ടും സിനിമയും രാഷ്ട്രീയവും ഹൈക്കുകളായെത്തി..
കോളേജിലെ  ആഘോഷദിനങ്ങളിൽ, എന്തിന് രാഷ്ട്രീയ അടിപിടിയുള്ള ദിവസങ്ങളിൽവരെ അവർ അവരുടേതായ രീതിയിൽ ആഘോഷിച്ചു..
തീർച്ചയായും അവരോരുത്തരും വളരെ വളരെ വ്യത്യസ്തരായിരുന്നു.. എന്നാൽ അവരിൽ എല്ലാരിലും ഏതോ ഒരു വികാരം, എന്തോ ഒന്ന് പൊതുവായി ഉണ്ടായിരുന്നു..
ഓരോരുത്തരും അവരവരുടെ സ്വപ്നങ്ങളെ തേടി ഓരോ വഴിക്ക് പോയി.. ചിലർ പുതിയ സാഹചര്യങ്ങളിലേക്ക് പറച്ചു നടപ്പെട്ടു.. എങ്കിലും ഇന്നുമവർ, എത്ര അകലത്താണെങ്കിൽക്കൂടി അതേ സ്നേഹവായ്പ്പോടെ അന്യോന്യം തിരിച്ചറിയുന്നുണ്ട്, പരസ്പരം മനസിലാക്കുന്നുണ്ട്. എങ്കിൽ അത്രയും മതി, നമ്മുടെ  #KLAP§ എന്നും നിലനിന്നുപോകാൻ...

Love you all..

#SNC #friendship #love #maths

കണ്ണാട്ടനും കുഞ്ഞുപെങ്ങളും

പണ്ട് അങ്കനവാടി മൂന്നരയ്ക്ക് വിട്ടുകഴിഞ്ഞാൽ തൊട്ടടുത്തുള്ള ഏട്ടൻ്റെ സ്കൂളിൽ പോകുമായിരുന്നു ഞാൻ. വീടും സ്കൂളും അങ്കനവാടിയുമെല്ലാം അടുത്തടുത്താണ്. എന്നാലും ഞാൻ വീട്ടിൽപോകാതെ, ഏട്ടൻ്റെ സ്കൂളിൽ(പിന്നീട് എൻ്റേയും) കയറിച്ചെലും, ആരേയും കൂസാതെ.. ഏഴ് എ, ബി; ആറ് എ,ബി; അഞ്ച് എ, ബി; ഈ ക്ലാസുകളൊക്കെ പിന്നിട്ട് അവിടെയുള്ള ടീച്ചർമാരേയും പിള്ളേരെയും മൈൻ്റ് ചെയ്യാതെ നാലാം ക്ലാസിൽ ചോദ്യവും പറച്ചിലും ഇല്ലാതെ കയറും. ആൺപിള്ളാരുടെ ഭാഗത്ത് എന്നെ കണ്ട് പതുങ്ങിയിരിക്കുന്ന ഏട്ടൻ്റെ അടുത്ത്പോയി ഇരിക്കും, ചില പൂച്ചകൾ മുട്ടിയുരുമ്മി സോപ്പിടുന്നപോലെ.. പിന്നെ ക്ലാസിലെ പിള്ളേരുടെയും മാഷിൻ്റെയും വർത്താനൊക്കെ കേട്ടിരിക്കും.. ചിലപെൺപിള്ളേർ വന്ന് കൊഞ്ചിക്കും അങ്ങനെയൊക്കെ നല്ല രസായ്രുന്നു...