Friday, 8 March 2019

ആചാരേണ വനിതാദിനം, വിചാരേണ വിരുദ്ധദിനം

പ്രിയപ്പെട്ട പെണ്ണുങ്ങളെ,

ആചാരേണ വനിതാദിനാശംസകൾ നേരുന്നു. ഇന്നെങ്കിലും നമ്മളാണ് താരം. സകല മാധ്യമങ്ങളിലും നമ്മൾ എത്തിപ്പിടിച്ച സ്ഥാനങ്ങളുടെയും അതിജീവിച്ച വിഷമങ്ങളുടെയും കഥകൾ വാർത്തകളായി നിറയട്ടെ. കുലസ്ത്രീകളായി നമുക്ക് കേരളസാരിയുടുത്ത് അന്നനട നടക്കാം. വീടുകളിൽ ചോറും കറികളും വെച്ച് നമുക്കെല്ലാവരെയും ഊട്ടിയുറക്കാം.

അതേസമയം പൊരിച്ചമീനിന് കണക്ക് പറയുന്നവരുടെ കറികളിലെ എരിവിൻ്റെയും പുളിയുടെയും ഏറ്റക്കുറച്ചിലുകളെ കുറിച്ച് നമുക്ക് പിറുപിറുക്കാം. അവരുടെ താലിയുടേയും സിന്ദൂരത്തിൻ്റെയും അസാനിധ്യത്തെക്കുറിച്ച് ഓർമപ്പെടുത്തി നമുക്ക് മാതൃകയാകാം. അവളുടെ ഉടലിൻ്റെയും ചുമലുകടക്കാത്ത മുടിയുടേയും നിലവാരം നമുക്ക് മറ്റുള്ള കുലസ്ത്രീകളുമായി താരതമ്യം ചെയ്യാം. പരദൂഷണസദസുകളിൽ വരാതെ ഡിജിറ്റൽ ലോകത്ത് വിശ്രമിക്കുന്ന അവരെ കൂപമണ്ഡൂകങ്ങളെന്ന് പറയാം.
അവർ അടിച്ചലക്കാത്ത വിഴുപ്പുകളുടെ കണക്കെടുക്കാം. അവർ ഭർത്താവിനും കുട്ടികൾക്കും വിളമ്പിവെക്കാതെപോയ തീൻമേശയെ നോക്കി നെടുവീർപ്പിടാം. ത്രിസന്ധ്യയ്ക്ക് വായ്ക്കപ്പെടാതെ യാത്രപോയ നാമജപങ്ങൾക്ക് എണ്ണയൊഴിച്ചുവെക്കാം. അവരുടേതായ എല്ലാ ഇഷ്ടങ്ങളെയും തോന്നിവാസമെന്ന് പേരിട്ട് വിളിക്കാം. ടിവിയിലെ കുലസ്ത്രീയെ നോക്കി കണ്ണീർപൊഴിച്ച് നമുക്ക് ദിവസങ്ങൾ കുറുക്കാം. അവളുടെ കൂട്ടുകാരായി സഹപ്രവർത്തകരായി, കുടുംബക്കാരായി, നമുക്ക് പെൺദിനത്തെക്കുറിച്ച് പ്രസംഗിക്കാം..